Friday, October 17, 2008

വീണ്ടുമൊരു മടക്കം


"....ഈ കോര്‍ണീഷിനൊരു വല്ലാത്ത വശ്യതയാണ്‌. ജലനിരപ്പിലൂടെ ഒഴുകുന്ന നൗകകള്‍... ഒരു മൂലയിലായി കുറേ പത്തേമാരികള്‍. വശീകരണമന്ത്രവുമായി കുറേ പാതിനഗ്ന കോലങ്ങള്‍. അറപ്പും ഒപ്പം സുഖവും തരുന്ന ഏതോ ഒരു ലോകം....

മുമ്പത്തെപ്പോലെ വല്ലതും കുത്തിക്കുറിക്കുമായിരുന്നെങ്കില്‍ പറ്റിയ മൂഡ്‌. വിരസമായ സായാഹ്നമാണ്‌ വെള്ളിയാഴ്‌ച്ച. നഷ്ടങ്ങളുടെ പുളിച്ചുതികട്ടല്‍. എല്ലാം മറന്നെന്ന്‌ സ്വയം അഹങ്കരിക്കുമ്പോഴും ഒന്നും മറക്കാനാവില്ലെന്ന്‌ വിങ്ങുന്ന മനസ്സ്‌. രണ്ടാം പ്രവാസത്തിന്‌ മൂന്നാണ്ട്‌ തികയാന്‍ ഇനി ഒരാഴ്‌ച്ച കൂടി മാത്രം. ഐപോഡിലെ പോപ്‌ സംഗീതം കര്‍ണ്ണപുടം തകര്‍ക്കുന്നുവെങ്കിലും മനസ്സെവിടെയോ അലയുകയാണ്‌. കടുകെണ്ണയുടെ അസഹ്യമായി ഗന്ധം പട്ടാണികളുടെ സാന്നിദ്ധ്യം മനസ്സിലാക്കിത്തരുന്നുവെന്ന്‌ മാത്രം. ഞാനാകെ മാറിയിരിക്കുന്നുവല്ലോ... ആരാണെന്നെ നാട്ടില്‍നിന്നകറ്റിയത്‌..? എന്തേ, ഞാനെല്ലാവര്‍ക്കും അന്യനായത്‌...?"

സ്വയം ചോദ്യമുയര്‍ത്തി ചിന്തയില്‍നിന്നുണര്‍ന്നു.

`ഇല്ല, ഇനിയൊരിക്കലും തിരിച്ചുപോക്കില്ല..` ആത്മശപഥമായി പറഞ്ഞു.

കൊങ്ങന്‍പാറയിലെ സന്ധ്യയും തളിര്‍ക്കാറ്റും ചാലിയാറിന്റെ കുളിരും... എല്ലാം മറക്കാന്‍ പൊരുത്തപ്പെട്ടിരിക്കുന്നു...ഇനിയീ ആര്‍ത്തിരമ്പലില്‍ ഏകനായി... അംബരചുംബികളോട്‌ കഥപറഞ്ഞ്‌... ചൂടുകാറ്റില്‍ വെന്ത്‌... എ സിയില്‍ തണുത്ത്‌.... കാലം കഴിയണം.

സൂര്യകിരണങ്ങള്‍ അകന്നു; അന്തിക്കറുപ്പായി. അവന്‍ എണീറ്റ്‌ നടക്കാനൊരുങ്ങി. മഞ്ഞയും ചുവപ്പും കിതക്കുന്ന പാതകള്‍. കാണുന്നവയിലെല്ലാം എത്തിനോക്കി. ഒന്നും നീങ്ങുന്നില്ലായിരുന്നതുകൊണ്ട്‌ അറിയാനും പറ്റുന്നില്ല.

മൊബൈലില്‍ കറങ്ങുകയാണ്‌ പലരും. ആരും തന്നെ ശ്രദ്ധിക്കുന്നില്ല.

`അരേ, തുംകോ കിധര്‍ ജാനേകോ? ``അവീര്‍``ഓ കെ, പച്ചീസ്‌ ദിര്‍ഹം ദേ ദോ`

എ സിയില്ലാത്ത പഴയ കാറാണ്‌.

`ഹൂം`അവന്‍ ഒന്നും ആലോചിച്ചില്ല.

ഇനി ഇതും കിട്ടിയില്ലെന്നുവരും. മുമ്പ്‌ പലതവണ പെട്ടുപോയതാണ്‌. ഇരച്ചിരച്ച്‌ നീങ്ങുമ്പോള്‍ ഒന്നു മയങ്ങാന്‍ തോന്നി. അതു ശല്യപ്പെടുത്താനെന്നോണം അയാള്‍ റേഡിയോ ട്യൂണ്‍ ചെയ്‌തു.

`രാത്രിമഴ പെയ്‌ത്‌ തോര്‍ന്ന നേരം.....'`

ആഹാ..

അപ്പം മലയാളിയാണോ? അത്‌ശരി, നടക്ക്‌ണ്‌ കണ്ടപ്പോ, ഞാനും കരുതി ഏതോ പട്ടാനിയായിരിക്കുമെന്ന്‌` അയാളും സംസാരിച്ചുതുടങ്ങി... ട്രാഫിക്‌ ബ്ലോക്കിനെ പഴിച്ച്‌..., ദുബായിയെ, പിന്നെ ഗള്‍ഫിനെ... അങ്ങനെ അമേരിക്കയെ....അവനും കൂടെച്ചേര്‍ന്നു. ഒരു രസം... ഒന്നു മയങ്ങിപ്പോയതെപ്പോഴാണെന്ന്‌ അറിഞ്ഞില്ല.
അച്ഛന്റെ കൂടെ പാടവരമ്പിലൂടെ നടക്കുകയായിരുന്നു. ആ സംസാരം ഒരു അവ്യക്തതയെന്നോണം ആ ഓര്‍മ്മകളിലെത്തിച്ചു. റോഡില്‍ക്കയറിയ അച്ഛനെ ഒരു വാഹനമാണ്‌ ഇടിച്ചുതെറിപ്പിച്ചത്‌. ഘോരമായി ശബ്ദം..

അച്ഛാ.....

അവനറിയാതെ വിളിച്ചുപോയി. പിന്നെ, ഉണര്‍ന്നപ്പോള്‍ ആശുപത്രിയിലാണ്‌.

എങ്ങും മൂകത.

`ഞാനെവിടെയാ?` അവന്‍ ചുറ്റും കണ്ണോടിച്ചു.

`ഹായ്‌.. യു ആര്‍ ഫൈന്‍.. ഡോണ്ട്‌ വറി... ജസ്‌റ്റ്‌ എ ഷോക്ക്‌ ഒണ്‍ലി` ഫിലിപ്പിനോ നഴ്‌സ്‌ അവനെ സമാധാനിപ്പിച്ചു.

`വേര്‍ഈസ്‌ ദാറ്റ്‌ ഓള്‍ഡ്‌ മാന്‍?`

`ഹി ഈസ്‌ ദേര്‍ ഇന്‍... ഐ സി യു..` എന്തോ വല്ലാതായി...

എന്താണ്‌ സംഭവിച്ചതെന്ന്‌ ഇപ്പോഴും അറിയില്ല. ക്ഷീണത്തില്‍ വീണ്ടും മയങ്ങിപ്പോയി. പിറ്റേന്ന്‌തന്നെ ഡിസ്‌ചാര്‍ജ്ജ്‌ ചെയ്‌തു. കമ്പനിയില്‍നിന്നും ഡ്രൈവര്‍വന്നു. ബില്ല്‌ മുഴുവന്‍ അടച്ചു. ആ വൃദ്ധന്റെ പേരുപോലും ചോദിച്ചിരുന്നില്ല.

ഇനിയെങ്ങനെ കണ്ടുപിടിക്കും? തിരച്ചിലിനൊടുവില്‍ കണ്ടെത്തി. ഒരു മുറിയില്‍ ഏകനായി ഉറങ്ങുന്നു. കൈമുഴുവന്‍ ബാന്റേജാണ്‌. അവന്‍ അദ്ദേഹത്തിന്റെ അടുത്തായി ഇരുന്നു. അനക്കം കേട്ട്‌ അയാള്‍ ഉണര്‍ന്നു.

ക്ഷീണിച്ച കണ്ണുകളില്‍ നിസ്സഹായത നിഴലിച്ചിരുന്നു.

ഒരു ചെറുപുഞ്ചിരിയോടെ ചോദിച്ചു. `മോന്‌ വല്ലതും പറ്റ്‌യോ..?`

`ഏയ്‌ ഇല്ല, ഇപ്പോ എങ്ങനുണ്ട്‌?` അവന്‍ ആ കയ്യില്‍ തടവി. `ആ, സുഖണ്ട്‌, വൈകാതെ പോവാനാവും`

`റൂമിലാരാ ഉള്ളത്‌?`ആ ചോദ്യം അയാള്‍ കേട്ടതായി നടിച്ചില്ല.

ചോദ്യം ആവര്‍ത്തിക്കപ്പെട്ടപ്പോള്‍ അയാള്‍ ഒരു ജാള്യതയോടെ പറഞ്ഞു.

`ആരൂല്ല....` പിന്നെ, ഒരു ദീര്‍ഘനിശ്വാസം മാത്രം. നീണ്ട മൗനം...

`ഇയാള്‍ നിങ്ങടെ ആരാ...?`മലയാളിയാണ്‌ നഴ്‌സ്‌

`ആരുമല്ല, ഇയാളുടെ കാറിലായിരുന്നു ഞാന്‍`

`ഹും.. എന്നാപ്പിന്നെ പുലിവാലാക്കേണ്ട`

`എന്തു പറ്റി, എന്താ പ്രശ്‌നം?`

`ഒരുപാട്‌ പിഴയുണ്ട്‌..,

കള്ളടാക്‌സിയല്ലേ, ഒരു രേഖയുമില്ലതാനും.. ചിലപ്പോ, ജയിലിലാവാം`

അവന്‍ മെല്ലെ ഇറങ്ങിനടന്നു. അരിശവും ഭയവും എല്ലാംകൂടി അവന്‌ വീര്‍പ്പുമുട്ടി.


ദിവസങ്ങള്‍ കഴിഞ്ഞുപോയി. ജോലിത്തിരക്കിനിടയില്‍ എല്ലാം മറന്നിരുന്നു. ഒരു വ്യാഴാഴ്‌ച്ച... നാടിനെക്കുറിച്ചുള്ള അല്‌പചിന്തയും അരോടോ വെറുതെ തോന്നിയ അരിശവും തീര്‍ക്കാനെന്നോണം അവന്‍ പാര്‍ക്കിലെ തന്റെ പഴയ സ്ഥലത്തെത്തി. നല്ല തെളിഞ്ഞ സായാഹ്നം.. കുറേ എക്‌സിക്യൂട്ടീവ്‌ രോഗികള്‍ ഓടിനടക്കുന്നു.. ലാപ്‌ടോപില്‍ ചാറ്റുന്നവരും മൊബൈലില്‍ തെറിവിളിക്കുന്നവരും പലയിടങ്ങളിലായി ഇരിക്കുന്നു.
അങ്ങകലെ, ഉണങ്ങി വീഴാറായ ഒരു ഈന്തപ്പന അവന്‍ ശ്രദ്ധിച്ചു. ഒരുപാട്‌ നോക്കിയിരുന്നപ്പോള്‍ തന്റെ ചിത്രം അതില്‍ തെളിയുന്നതായി അവന്‌ തോന്നി. ഈ നാടിന്‌ ഒരുപാട്‌ കാലം ഇത്‌ ഈത്തപ്പഴങ്ങള്‍ നല്‍കിയിരിക്കണം. ഇന്നിപ്പോ ഇതിനാരുമില്ലാതായി... ശീതളപാനീയ കുത്തകകള്‍ അങ്ങിങ്ങായി കാലിയായി കിടക്കുന്നു. ഇവിടെയും പലരുമിരുന്നു നേരം കളയുന്നുണ്ടെന്ന്‌ അവന്‍ ഊഹിച്ചു. നല്ല പുല്‍ത്തകിടിയാണ്‌. ഇതുതന്നെയാവും ഇന്നത്തെ മൂഡിന്‌ പറ്റിയ സ്ഥലം..

ഇരിക്കാനായി കുനിയുമ്പോഴാണ്‌ അവന്റെ കണ്ണുകള്‍ ചുരുണ്ടുകിടക്കുന്ന ആ മനുഷ്യകോലത്തില്‍ ഉടക്കിയത്‌. അവന്‍ അടുത്തുചെന്നു. എവിടെയോ കണ്ടുമറന്ന പോലെ... ഒരു മിന്നല്‍പ്പിണര്‍ പോലെ അവന്‍ തിരിച്ചറിഞ്ഞു, പഴയ കാര്‍ ഡ്രൈവര്‍.. ആകെ മുഷിഞ്ഞിരിക്കുന്നു, ഒരു ഭാണ്ഡക്കെട്ട്‌ മാത്രം കൂട്ട്‌്‌. `ഹലോ...` അവന്‍ അയാളെ തൊട്ടുവിളിച്ചു. ഒന്നു ഞെരങ്ങിയതല്ലാതെ അയാള്‍ ഉണര്‍ന്നില്ല. അവന്‍ കുലുക്കിവിളിച്ചപ്പോള്‍ ആ വൃദ്ധനയനങ്ങള്‍ പതിയെ തുറന്നു. പെട്ടന്നേറ്റ വെളിച്ചത്തോട്‌ പൊരുത്തപ്പെടാനാവാതെ അവ വിറച്ചു. എന്തോ അമ്പരപ്പോടെ അയാളവനെ സൂക്ഷിച്ചുനോക്കി. `എന്താ ഇവിടെ?`അയാള്‍ എണീറ്റിരിക്കാന്‍ ശ്രമിച്ചപ്പോള്‍ അവന്‍ സഹായിച്ചു.

`ആസ്‌പത്രീന്ന്‌ ഞാന്‍ ചാടി; ഇനിയിപ്പോ എങ്ങോട്ടുപോവാന്‍.. പോവാനിടമില്ലല്ലോ.... ഇവിടെ രണ്ട്‌ വയസ്സന്‍കോലങ്ങള്‍ കൂട്ടുകാരായി കഴിഞ്ഞുകൂടുന്നു... ഞാനും ഈ പനയും`

വിഷാദം തുളുമ്പുന്ന വാക്കുകള്‍...

`റൂമില്‍...?``ആരൂല്ല..`

അയാള്‍ തുടര്‍ന്നു.`ആ കാറായിരുന്നു എന്റെ എല്ലാം.. ഉറക്കവും നടത്തവും എ്‌ല്ലാം അതില്‍ത്തന്നെയായിരുന്നു. ഇനിയിപ്പോ ഒന്നൂല്ല....`

`ദൈവമേ.., ഞാനെന്ത്‌ ചെയ്യും...?

മണ്ണുപുരണ്ട ആ കോലം അവന്റെ കരളില്‍ക്കിടന്ന്‌ പിടഞ്ഞു. ആരും തനിക്ക്‌ കൂട്ടില്ലാഞ്ഞിട്ടും ഈ ഈന്തപ്പന ഇയാള്‍ക്ക്‌ കൂട്ടുനില്‍ക്കുന്നു, തണലേകുന്നു. അടര്‍ന്നുവീഴാറായ മടലുകളും ഹരിതകം വറ്റിയ ഓലകളും അവനെ നോക്കി കളിയാക്കിച്ചിരിക്കുന്ന പോലെ തോന്നിയവന്‌. റൂമില്‍ ആറുപേരാണ്‌. ആരും നല്ല സുഹൃത്തുക്കളൊന്നുമല്ലെങ്കിലും തന്റെ ഉടമസ്ഥതയിലാണ്‌... ഒരാളിപ്പോള്‍ നാട്ടിലും.... `എന്റെ കൂടെ പോരുന്നോ..?`അയാളൊന്നു പുഞ്ചിരിച്ചതേ ഉള്ളൂ.

`എന്താ ഈ കെട്ടിലൊക്കെ?``എന്റേതായിട്ടെന്നു പറയാന്‍ ഇതേയുള്ളൂ ഇനി`

അവന്‍ അദ്ദേഹത്തെ കൂട്ടി നടന്നു. ഭക്ഷണം കഴിച്ചപ്പോള്‍ അയാളൊന്ന്‌ ഉന്മേഷവാനായി. റൂമിലെത്തിയയുടനെ അയാളൊന്നു ഒന്നു കുളിച്ചു. പിന്നെ, ഓരോന്നാലോചിച്ച്‌ കട്ടിലില്‍ത്തന്നെ ഇരുന്നു.
`ഇനിയെന്താ ചിന്ത?, വരൂ, നമുക്കൊന്നു പുറത്തുപോയിവരാം...

`അവര്‍ പുറത്തിറങ്ങി. പിറ്റേന്ന്‌ അവധിയായതിനാല്‍ റോഡ്‌ മുഴുക്കെ തിരക്കാണ്‌. സംസാരത്തില്‍നിന്നും അയാളുടെ ചരിത്രം തപ്പുകയായിരുന്നു അവന്‍. ഒരു നാടകം പോലെ തന്റെ പ്രവാസത്തെ അവനുമുമ്പില്‍ അയാള്‍ അവതരിപ്പിച്ചു.

`പണ്ട്‌ ഞാനൊരു ടാക്‌സി ഡ്രൈവറായിരുന്നു. അതുപിന്നെ കമ്പനിയായി വന്നതോടുകൂടി ഞങ്ങള്‍ക്ക്‌ നിവൃത്തിയില്ലാതായി. നാട്ടില്‍പോവണം. അല്ലെങ്കില്‍ ഇവിടെ വല്ല തൊഴിലും നോക്കണം. 57 വയസ്സായ എനിക്ക്‌ ആര്‌ ജോലി നല്‍കാനാണ്‌...?`

`അപ്പോ, നാട്ടില്‍പോയിട്ട്‌ എത്ര കാലായി?``പത്ത്‌ കൊല്ലം.

അന്ന്‌ നിര്‍ത്തിപ്പോയിരുന്നതാ...``എന്നിട്ട്‌...?``കെട്ട്യോളവ്‌ടെ നിര്‍ത്തുന്നില്ല..., അവള്‍ക്ക്‌ എന്റെ പണം മാത്രമാണല്ലോ വേണ്ടത്‌``പിന്നെ, കുട്ട്യോളെ ഓര്‍ത്ത്‌ വീണ്ടും ഇങ്ങ്‌ കയറി. കള്ളടാക്‌സിയായി ഓടാന്‍ തുടങ്ങി.

` അയാളുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു.

`ഹും.., ഞാനും ഇനി നാട്ടിലേക്കില്ലെന്ന്‌ തീരുമാനിച്ചേക്കുവാ.. എല്ലായിടത്തും നമ്മളൊരു അന്യനാവും. എന്നാപ്പിന്നെ, ഇതിലെയിങ്ങനെ കറങ്ങിയാലെന്താ.. ല്ലേ...?`

`ഏയ്‌, പാടില്ല.. എനിക്കു പറ്റിയതും അതുതന്നെയാ.. പണത്തിന്‌ പിറകെ പോയി.. എല്ലാം കഴിഞ്ഞ്‌ ചെല്ലുമ്പോള്‍ അവള്‍ക്കെന്നെ വേണ്ടാതായി. ഇനി ഞാനവള്‍ക്കാര്‌...?`

`ഞാന്‍ എന്റെ വീട്ടിലേക്ക്‌ കത്തുകളയക്കുമായിരുന്നു. കൂട്ടുകാര്‍ക്കും.. ആദ്യമൊക്കെ അത്‌ തുടര്‍ന്നു. പിന്നെപ്പിന്നെ, മറുപടിയില്ലാതായി. ഇനി ഞാനും അയക്കുന്നില്ലെന്ന്‌ തീരുമാനിച്ചു``മോനേ.., എനിക്കും മക്കളെഴുതാറുണ്ട്‌, ഉപ്പവരുന്നതും കാത്തിരിക്കുകയാണവര്‍. അവര്‍ക്ക്‌ മാലയും ഉടുപ്പുമെല്ലാം പ്രതീക്ഷിച്ച്‌... അങ്ങോട്ടും എഴുതും. പക്ഷേ, അയക്കില്ലെന്ന്‌ മാത്രം. ആ ഭാണ്ഡക്കെട്ടിലുണ്ട്‌ എല്ലാം`

`അതെന്താ...?``ഇനി ഉപ്പ വരുന്നില്ലെന്ന്‌ എങ്ങനെ എഴുതാന്‍ കഴിയും? ആ... വിധിണ്ടെങ്കി പോവണം... ഇന്‍ഷാ അള്ളാ..

` അവന്‍ പി്‌ന്നെ തിരിച്ചൊന്നും ചോദിച്ചില്ല. തിരിച്ച്‌ റൂമിലെത്തി. ഉറങ്ങാന്‍ കിടന്നപ്പോള്‍ മനസ്സ്‌ ശാന്തമായിരുന്നു. ആരോ കൂട്ടിനുള്ളതുപോലെ. അവ്യക്തമായ ഏതോ ഒരു കോണിലിരുന്ന്‌ അച്ഛനുമമ്മയും മാടിവിളിക്കുന്നു....ബാല്യം ഓര്‍ത്തപ്പോള്‍ വല്ലാത്ത സുഖം. ചേറിലും തോട്ടിലും മഴയിലും ആര്‍ത്തുല്ലസിക്കാന്‍ തോന്നി. തുമ്പിയെ പിടിച്ച്‌ വാലില്‍ നൂല്‍കെട്ടിയ വികൃതികള്‍... നിലാവില്‍ പാറപ്പുറത്തിരുന്ന്‌ വെള്ളാരം കല്ലുരസി തീപ്പൊരി തീര്‍ത്തത്‌... തെറ്റാലി തൊടുത്ത്‌ അയലത്തെ ചേച്ചിയെ വേദനിപ്പിച്ചത്‌... അതറിഞ്ഞ്‌ അച്ഛന്‍ തല്ലിയത്‌... എല്ലാം സുഖമുള്ള ഓര്‍മ്മകള്‍..


എ സിയുടെ മുരള്‍ച്ച മഴയായിത്തോന്നി. ആ താരാട്ടില്‍ ഉറങ്ങിപ്പോയതറിഞ്ഞില്ല. രാവില വൈകി എണീപ്പിച്ചത്‌ അദ്ദേഹമായിരുന്നു. പണ്ട്‌ അച്ഛന്‍ സ്‌കൂളില്‍ പറഞ്ഞയക്കാറുള്ളത്‌ ഓര്‍ത്തു.. ആഴ്‌ച്ചകള്‍ കഴിഞ്ഞു. അയാള്‍ അവന്‌ പ്രിയപ്പെട്ടയാളായി മാറിയിരുന്നു. കൂട്ടുകാരനും ഗുരുവുമെല്ലാം...ഇടക്കവര്‍ പാര്‍ക്കിലിരിക്കും, പഴങ്കഥകള്‍ പറയും, സങ്കടങ്ങള്‍ പങ്കുവെക്കും, തമാശകള്‍ പറഞ്ഞ്‌ പൊട്ടിച്ചിരിക്കും.ഓഫീസില്‍ നിന്നും റൂമിലെത്തിയപ്പോഴാണ്‌ ചിലര്‍ പറഞ്ഞത്‌. `ഇന്‍സ്‌പെക്ഷനുണ്ടായിരുന്നു; ആ വയസ്സനെ കൊ്‌ണ്ടുപോയി``

വല്ല ആവശ്യവുമുണ്ടായിരുന്നോ...?` ചിലര്‍ പിറുപിറുത്തു. അവന്റെയുള്ളില്‍ ഇടിവെട്ടി. മാനത്ത്‌ കാര്‍മേഘങ്ങള്‍ കറുത്തു. പുറത്തുനോക്കുമ്പോള്‍ എന്തോ ഭയാനകത. വാഹനങ്ങളുടെ മുരള്‍ച്ചയും വേഗതയും അവനില്‍ ഭീതി പടര്‍ത്തി. അല്‌പനേരത്തെ അന്ധാളിപ്പിന്‌ ശേഷം അവന്‍ മൊബൈലെടുത്ത്‌ അമര്‍ത്തി. അങ്ങറ്റത്ത്‌ പതിഞ്ഞ ദൃഢമായ ശബ്ദം.

`മോനേ.. പേടിക്കാനൊന്നൂല്ല..., ഞാന്‍ ജയിലിലാണ്‌. കുറേ പേരുണ്ട്‌. രണ്ടാഴ്‌ച്ചയോളം ഇവ്‌ടെ കെടക്കേണ്ടിവരും. പിന്നെ നാട്ടിലോട്ട്‌ കയറ്റിവിട്ടേക്കും. വിധിണ്ടെങ്കി കാണാം. നീയും നാട്ടിലേക്ക്‌.........`

മുഴുവനായില്ല, അതിന്‌ മുമ്പ്‌ കട്ടായി. കരയാന്‍ തോന്നി. ഇനിയും ഞാനൊറ്റ.. അവന്‍ സ്വയം ശപിച്ചു. വാഹനകസര്‍ത്തുകള്‍ക്കിടയിലൂടെ അലക്ഷ്യമായി നടന്നു. എന്നും കൂടാറുള്ള പാര്‍ക്കിലെത്തി, ആരും കാണാതെ പൊട്ടിക്കരഞ്ഞു. റൂമിലെത്തിയപ്പോള്‍ വളരെ വൈകിയിരുന്നു. ലൈറ്റണച്ചിട്ടുണ്ട്‌. മൊബൈലിന്റെ അരണ്ട്‌ വെളിച്ചത്തില്‍ റൂമില്‍ കയറി. ഇനി ഉറക്കം വരില്ല... അവന്‍ അയാളുടെ ഭാണ്ഡമെടുത്ത്‌ പുറത്തെ ഹാളിലിരുന്നു. ഓരോന്നായി അഴിച്ചുനോക്കി. കുറേ പഴകിയ തുണികള്‍.. അതിനിടക്ക്‌ കുറേ കടലാസുതുണ്ടുകള്‍.. പിന്നെ, കുറേ കത്തുകളും... അവന്‍ അവ വായിച്ചെടുക്കാന്‍ തുനിഞ്ഞു. `പുന്നാരമോള്‍ക്ക്‌...., ഉപ്പ വരുന്നു, അടുത്ത മാസം....`കണ്ണുകള്‍ അവനറിയാതെ നനഞ്ഞു. പ്രവാസത്തിന്റെ കയ്‌പ്പുകള്‍ മധുരമാക്കി നാട്ടിലെത്തിക്കുന്നവര്‍... അവരിലൊരാളായി ഇയാളും.... സ്വയം അടക്കിപ്പിടിച്ച്‌... പിന്നെ കണ്ട്‌ ലെറ്റര്‍പാഡില്‍നിന്നും ഒരു താള്‍ ചീന്തി അവന്‍ എഴുതാനിരുന്നു.. ഒരു കാലത്ത്‌ അക്ഷരങ്ങളെ പ്രണയിച്ചവന്‌ അവ അന്യമായിരിക്കുന്നു... അവന്‍ കുറേ നേരമിരുന്നു. അവസാനം എഴുതിത്തുടങ്ങി.

`സ്‌നേഹത്തോടെ അച്ഛനും അമ്മക്കും...ഞാന്‍ ലീവില്‍ വരുന്നു, മൂന്ന്‌ വര്‍ഷത്തിന്‌ ശേഷം.............. അന്ന്‌ തുടങ്ങിയ കല്യാണാലോചന വീണ്ടും തുടങ്ങിക്കോളും... ഹഹഹ...................
................സസ്‌നേഹം സോനു.

ആകാശം തെളിഞ്ഞു. കാര്‍മേഘവും മഞ്ഞും അവനുവേണ്ടി വഴിമാറി. ആ രാത്രിയില്‍ അവന്‍ ഉറങ്ങിയില്ല, നാടിന്റെ മധുരസ്‌മരണയില്‍... വള്ളിച്ചെടികളും പൂമ്പറ്റകളും അവനുചുറ്റും മിന്നിമറഞ്ഞു. കണ്ണാന്തളിയും തുമ്പയും അവനുമീതെ ചൊരിയപ്പെട്ടു.


രാവിലെ വല്ലാത്ത ക്ഷീണമായിരുന്നു. അതിലുപരി മനസ്സിലൊരു പൊന്‍പുലരിയും. ഉള്ളില്‍ പെരുമ്പറയായിരുന്നു. വൃശ്ചികമാസത്തിലെ നാട്ടുവഴി പോലെ. `ഇന്ന്‌ ലീവിന്‌ കൊടുക്കണം.. എന്തായാലും ഡ്യൂ ആയിട്ടുണ്ട്‌` പോകുന്ന വഴിക്കുതന്നെ ടിക്കറ്റ്‌ ബുക്ക്‌ ചെയ്‌തു. ഓഫീസില്‍ ഒന്നിലും ശ്രദ്ധിക്കാന്‍ കഴിയുന്നില്ല. ഇനി നാട്ടിലെത്തിയാലേ ഒരു സമാധാനമുള്ളൂ.`പോകാതേ കരിയിലക്കാറ്റേ...` ഇടക്ക്‌ ഫോണ്‍ കരഞ്ഞു. അദ്ദേഹമാണ്‌.

`ഹലോ.., ഞാന്‍ കൃഷ്‌ണന്‍...``അല്ല, അപ്പോ..`പറഞ്ഞുതീരുന്നതിന്‌ മുന്‍പ്‌ അയാള്‍ തുടര്‍ന്നു. `അതെ, ഇത്‌ അയാളുടെ മൊബൈലാണ്‌.. അദ്ദേഹം ഇപ്പോള്‍ ആശുപത്രിയിലാണ്‌. നെഞ്ചുവേദനയായിരുന്നു. പക്ഷേ, നിങ്ങള്‍ ഇവിടെ വന്നേക്കരുത്‌. പോലീസാണ്‌.. മുമ്പത്തെ കേസുകളില്‍ നിങ്ങളും ഒരുപക്ഷേ, അകത്തായേക്കാം. മുമ്പിവിടെനിന്ന്‌ ചാടിയതിന്‌ശേഷം നിങ്ങളോടൊപ്പമായിരുന്നല്ലോ....`അയാള്‍ പറഞ്ഞുനിര്‍ത്തി.

കൂടുതലൊന്നും ചോദിക്കാന്‍ തുനിഞ്ഞതുമില്ല. മനസ്സിന്റെ നില തെറ്റിയില്ലെന്നു തോന്നുന്നു. പെയ്‌തൊഴിഞ്ഞ കാര്‍മേഘങ്ങളൊക്കെയും ഉരുണ്ടുകൂടുന്നു.. തളിര്‍ക്കാനൊരുങ്ങിയ പൂമൊട്ടുകള്‍ ഞെട്ടറ്റുവീണു... മുമ്പില്‍നിന്ന്‌ എല്ലാം മറഞ്ഞുപോകുന്നു... അനന്തമായി ശൂന്യത മാത്രം ബാക്കി. `ഒരുനോക്ക്‌ കാണാനിനി കഴിയില്ല... എന്താവും ഇനിയുണ്ടാവുന്നത്‌...? `

മുമ്പിലെ കമ്പ്യൂട്ടറില്‍ ഇ മെയില്‍ നോട്ടിഫിക്കേഷന്‍.

`ടിക്കറ്റ്‌ കണ്‍ഫേര്‍മ്‌ഡ്‌`വായിച്ചോ എന്നറിയില്ല..

അവനത്‌ ക്ലോസ്‌ ചെയ്‌തു. ചിന്താതീരത്തേക്ക്‌ വീണ്ടും... ശൂന്യമായ മനസ്സുമായി.......